പടിഞ്ഞാറെ പാടത്തേക്ക് തുറക്കുന്ന ജനാലയുള്ള ആ ഇരുനില വീടിന്റെ രണ്ടാം നിലയിൽ, പുറത്തേക്ക് നോക്കിക്കൊണ്ടവൾ ഇരുന്നു, ..സത്യത്തിൽ അതിനൊരു പുതുമയൊന്നുമില്ലായിരുന്നു. കാലങ്ങളായി ഈ ഈറൻ മണം തങ്ങിനിൽക്കുന്ന മച്ചിന്റെ അടിയിൽ എങ്ങോട്ടോ കണ്ണും നട്ടുള്ള ഇരിപ്പ്.. അരികിലെ ചാഞ്ഞു നിൽക്കുന്ന ചമ്പത്തെങ്ങിന്റെ പൊത്തിൽ കൂടുകൂട്ടിയിരിക്കുന്ന തത്തമ്മക്കുടുംബത്തിന്റെ ആവലാതികൾ കണ്ട്, ജനാലയിലൂടെ ദൃശ്യമാവുന്ന പാടവരമ്പത്തിലൂടെ ഗോപാലനും കൂട്ടരും പണികഴിഞ്ഞ് പോവുന്നതും നോക്കി, അങ്ങകലെ ഏതോ പേരറിയാ ഗായകന്റെ ശീലുകൾ കാറ്റിലൊഴുകിവരുന്നതും കാതോർത്ത്… അങ്ങനെ.. ഈ ഇരുപ്പിന്റെ ആദ്യവും അവസാനവും എന്നാണെന്നറിയാതെ.. ആ പകുതി പൊളിഞ്ഞ ഇഷ്ടികകഷണങ്ങൾ നിരത്തിയ ചവിട്ടുപടികൾ കയറി വരുന്നവരെ സാകൂതം വീക്ഷിച്ചുള്ള ഇരിപ്പ് അവൾക്കെന്നും ഇഷ്ടമായിരുന്നു. പാടത്ത് പണികഴിഞ്ഞ് ചാത്തനും കൂട്ടരും പണിക്കാശും നെല്ലും വാങ്ങാൻ ഏട്ടനെക്കാണാൻ വരും എന്നും. അല്ലാതെ അതിഥികൾ കുറവായിരുന്നു………………